മമ്മികൾ എക്കാലത്തും സാധാരണ മനുഷ്യർക്കും ഗവേഷകർക്കും ഒക്കെ കൗതുകമൊഴിയാത്ത ഒരു കാര്യമാണ്. എങ്ങനെയാണ്
പുരാതന കാലത്ത് ജീവിച്ചിരുന്നവർ ഈ ശവശരീരങ്ങളെ ഇങ്ങനെ കേടുകൂടാതെ സംരക്ഷിച്ച് നിർത്തിയത്, അതിനായി എന്തെല്ലാം മാർഗങ്ങളുപയോഗിച്ച് കാണും, എന്തൊക്കെ ഉപയോഗിച്ചു കാണും എന്നതൊക്കെ അവർ എക്കാലത്തും കൗതുകത്തോടെ പഠിക്കാനാഗ്രഹിക്കുന്ന ഒന്നാണ്.ഇപ്പോഴിതാ ഒരു ചെറിയ ഓസ്ട്രിയൻ ഗ്രാമത്തിൽ നിന്നും 279 വർഷം പഴക്കമുള്ള ഒരു മമ്മി കണ്ടെത്തിയിരിക്കുന്നു. ഓസ്ട്രിയയിലെ ചെറിയ ഗ്രാമത്തിൽ നിന്നും കണ്ടെത്തിയ ഈ മമ്മിയെ ഗവേഷകർ വിശകലനം ചെയ്തു. ഇത് അധികം അറിയപ്പെടാത്ത മമ്മിഫിക്കേഷൻ ടെക്നിക്കുകളെ ഉൾക്കാഴ്ച നൽകിയെന്നാണ് ഗവേഷകർ പറയുന്നത്. കൂടുതൽ പരിശോധനയിലാണ് ഇത് 279 വർഷം മുമ്പ് മരിച്ചയാളുടേതാണ് എന്ന് തിരിച്ചറിഞ്ഞത്. സെന്റ് തോമസ് ആം ബ്ലാസെൻസ്റ്റൈനിന്റെ പള്ളിയിലാണ് ഈ മമ്മി ഉള്ളത്. വളരെ നന്നായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന രീതിയിലാണ് ഇതുള്ളതെന്നും ഗവേഷകർ പറയുന്നു. 1746 -ൽ മരിച്ച പ്രാദേശിക ഇടവക വികാരിയായ ഫ്രാൻസ് സേവർ സിഡ്ലർ വോൺ റോസെനെഗിന്റേതാണ് ഈ മമ്മി എന്ന് പറയുന്നു.
നല്ല രീതിയിൽ എംബാം ചെയ്തതാണ് ഇത് ഇത്രയധികം സംരക്ഷിക്കപ്പെടാൻ സഹായിച്ചത് എന്നാണ് ഗവേഷകർ പറയുന്നത്. മരക്കഷ്ണങ്ങൾ, ചുള്ളിക്കമ്പുകൾ, തുണി ഇവയാണ് ശരീരത്തിന്റെ അകത്ത് വച്ചിരുന്നത്. ശരീരം ഉണങ്ങുന്നതിന് വേണ്ടി സിങ്ക് ക്ലോറൈഡ് ചേർത്തു എന്നും ലുഡ്വിഗ്-മാക്സിമിലിയൻസ്-യൂണിവേഴ്സിറ്റിയിലെ പാത്തോളജിസ്റ്റും ഫ്രോണ്ടിയേഴ്സ് ഇൻ മെഡിസിൻ ലേഖനത്തിന്റെ രചയിതാവുമായ ഡോ. ആൻഡ്രിയാസ് നെർലിച്ച് പറയുന്നു.സിടി സ്കാനിംഗും തുടർന്നുണ്ടായ വിശകലനവും ഒക്കെ മമ്മിയുടെ മുകൾഭാഗം പൂർണ്ണമായും കേടുകൂടാതെയിരിക്കുകയാണ് എന്നാണ് കാണിക്കുന്നത്. അതേസമയം, കൈകാലുകളും തലയുമൊക്കെ ചെറുതായി ജീർണ്ണിച്ച അവസ്ഥയിലാണ്.