കൊച്ചി: മുൻകാലങ്ങളിൽ എൽഡിഎഫിൻ്റെ ഭാഗമായി മത്സരിച്ചിരുന്ന നിയമസഭ മണ്ഡലങ്ങളായ എലത്തൂർ, കുട്ടനാട്, കോട്ടക്കൽ എന്നിവിടങ്ങളിൽ ഇത്തവണയും ക്ലോക്ക് ചിഹ്നത്തിൽ നാമനിർദേശം സമർപ്പിക്കാൻ എൻ സി പി തീരുമാനിച്ചിരുന്നുവെന്ന് സംസ്ഥാന പ്രസിഡന്റ് കെ. എ. ജബാർ വ്യക്തമാക്കി.
എന്നാൽ ദേശീയ കമ്മിറ്റിയുടെ അംഗീകാരം ലഭിക്കുന്നതിൽ ഉണ്ടായ കാലതാമസം, കൂടാതെ ചിഹ്നം അനുവദിക്കുന്നതിനായി അധികാരപ്പെടുത്തിയ മുൻ സംസ്ഥാന പ്രസിഡന്റിന്റെ രാജി എന്നിവ കാരണം നടപടികൾ വൈകിയതായി അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി ദേശീയ ജനറൽ സെക്രട്ടറിയിൽ നിന്ന് ആവശ്യമായ ഫോമുകൾ ഒപ്പിട്ട് ലഭിക്കുന്നതിലും വൈകിയതോടെ, 23-03-2026-നുള്ള നാമനിർദേശം സമർപ്പണം സാധ്യമാകാതെ പോയി.
ഇതോടെ സംസ്ഥാനത്ത് എലത്തൂർ മണ്ഡലത്തിൽ മാത്രം എൻസിപിക്ക് ഔദ്യോഗികമായി മത്സരിക്കാൻ സാധിച്ചു. അവിടെ പി. കെ. ശശീന്ദ്രന് മാത്രമാണ് പാർട്ടി ചിഹ്നം അനുവദിച്ച് ദേശീയ നേതൃത്വത്തിൽ നിന്ന് അനുമതി ലഭിച്ചതെന്നും ജബാർ വ്യക്തമാക്കി.
എലത്തൂരിൽ പാർട്ടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും
എലത്തൂർ ഒഴികെയുള്ള മണ്ഡലങ്ങളിൽ പ്രവർത്തകർക്ക് മനസ്സാക്ഷിക്ക് അനുസരിച്ച് വോട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യം പാർട്ടി നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഘടനാത്മക വെല്ലുവിളികൾക്കിടയിലും പാർട്ടിയുടെ നിലപാട് തുറന്നുപറഞ്ഞ സംസ്ഥാന നേതൃത്വത്തിന്റെ ഈ വിശദീകരണം കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കുകയാണ്.
