പീരുമേട്:ഓൺലൈൻ തട്ടിപ്പ് കേസിലെ പ്രതി പെരുവന്താനം പോലീസ് പിടിയിൽ.പാലക്കാട് ചങ്കരംചാത്ത്, സ്വാതിനിവാസിൽ ആനന്തൻ.പി തമ്പി (42) പെരുവന്താനം പോലീസിന്റെ പിടിയിലാകുന്നത്. പശ്ചിമ ബംഗാളിൽ നടന്ന ആറു ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് വിധാൻ നഗർ പോലീസ് ഹോട്ടൽ ജീവനക്കാരനായ ആനന്ദനെ കോട്ടയത്തെത്തി അറസ്റ്റ് ചെയ്തിരുന്നു. കോടതി ഹാജരാക്കിയ ശേഷം പ്രതിയെഇവിടെനിന്നും ഷാലിമാർ എക്സ്പ്രസിൽ ട്രെയിൻ മാർഗ്ഗം പശ്ചിമ ബംഗാളിലേക്ക് കൊണ്ടു പോകും വഴി കോയമ്പത്തൂരിന് സമീപം പോത്തന്നൂർ ഭാഗത്ത് വെച്ച് ഇയാൾ ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. ഇവിടെ നിന്നും മുങ്ങിയ പ്രതി പിന്നീട് പെരുവന്താനം പോലീസ് സ്റ്റേഷൻ പരിധിയിൽ വള്ളിയങ്കാവിലെത്തി ലോഡ്ജിൽ മുറിയെടുത്ത് കുടുംബസമേതം ഒളിവിൽ കഴിയുകയായിരുന്നു. വള്ളിയങ്കാവിൽ ഒരാൾ കുടുംബസമേതം സംശയാസ്പദമായി താമസിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സി.ഐ ത്രിദീപ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ ഇവിടെനിന്നും പിടികൂടുകയായിരുന്നു.
ഓൺലൈൻ തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ
