മുണ്ടക്കയം: മുണ്ടക്കയം സർക്കാർ ആശുപത്രിയെ താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനകീയ സമരസമിതി ധർണ നടത്തി. ജനകീയ സമിതി രക്ഷാധികാരി സിജു കൈതമറ്റം ധർണ ഉദ്ഘാടനം ചെയ്തു. രണ്ടുവർഷത്തോളമായി ജനകീയ സമരസമിതി തുടർന്നു വരുന്ന സമരങ്ങൾ കൊണ്ട് ചില്ലറ നേട്ടങ്ങൾ ഉണ്ടാക്കുവാൻ കഴിഞ്ഞിട്ടുണ്ട്. ശിശുരോഗ വിദഗ്ധനെ നിയമിച്ചു എന്നതും രാത്രികാലങ്ങളിൽ ഡോക്ടറെ നിയമിക്കുവാൻ തയ്യാറാക്കുന്നതും മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളെക്കൊണ്ട് സമരത്തിന് അനുകൂലമായ നിലപാടെടുപ്പിക്കുവാൻ കഴിഞ്ഞതും സമരസമിതിയുടെ വിജയം തന്നെയാണ്. താലൂക്കാശുപത്രിയായി ഉയർത്തുക എന്ന് നമ്മുടെ ആവശ്യം താലൂക്ക് ആശുപത്രിയില്ലാത്ത നമ്മുടെ താലൂക്കിനെ സംബന്ധിച്ച് ഏറെ പ്രസക്തമാണ്. അദ്ദേഹം പറഞ്ഞു. കിടത്തി ചികിത്സയും 24 മണിക്കൂറും ഡോക്ടറുടെ സേവനവും പുനസ്ഥാപിക്കുക, 24 മണിക്കൂറും അത്യാഹിത വിഭാഗം പുനസ്ഥാപിക്കുക, സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുക, ഗുണനിലവാരമുള്ള മരുന്നുകളുടെ ലഭ്യതയുറപ്പാക്കുക, മികച്ച ആംബുലൻസ് സേവനം ഉറപ്പാക്കുക, രോഗികളെ ക്യൂവിൽ നിർത്തി വലയ്ക്കാതെ ടോക്കൺ സംവിധാനം സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു സമരം. ജനകീയ സമരസമിതി ചെയർമാൻ രാജീവ് പുഞ്ചവയൽ അധ്യക്ഷത വഹിച്ചു. കെ കെ ജലാലുദ്ദീൻ, വിപി കൊച്ചുമോൻ, ടി എസ് റഷീദ്, ജെ ജോൺ, എ എൻ ബാലചന്ദ്രൻ, സി എസ് പ്രമോദ്, അനിയൻ വിസി, മായാമോൾ കെ പി, എം ബി അനിൽകുമാർ, രാമചന്ദ്രൻ, ബെന്നി ദേവസ്യ തുടങ്ങിയവർ പ്രസംഗിച്ചു.
മുണ്ടക്കയം സർക്കാർ ആശുപത്രിയെ താലൂക്ക് ആശുപത്രിയാക്കുകജനകീയ സമരസമിതി ധർണ നടത്തി
