ദമാം:സ്വദേശി യുവാവുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ട മലയാളി യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ദമാം ബാദിയയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തിരുവന്തപുരം ആറാല്ലൂം മൂട് സ്വദേശി, അതിയന്നൂർ ലോട്ടസ് വില്ലയിൽ അഖിൽ അശോക് കുമാർ (28)ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊലപാതകത്തിനിടയാക്കിയ സംഭവം നടന്നത്. സ്വദേശി പൗരനുമയുള്ള വാക്ക് തർക്കത്തെ തുടർന്നുണ്ടായ ഉന്തും തള്ളലിൽ സ്റ്റെയർകെയ്സ് പടികളിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തി എന്നാണ് വിവരം. അഖിലുമായി സംഘർഷം ഉണ്ടാക്കിയ സ്വദേശി പൗരൻ സംഭവത്തെ തുടർന്നു ഓടി രക്ഷപ്പെട്ടിരുന്നു .ഇരുവരും തമ്മിലുള്ള സംഘർഷത്തിന് ദൃക്സാക്ഷിയായ സുഡാനി പൗരൻ പോലീസിനെ വിവരം അറിയിച്ചിരുന്നു. വിവരമറിഞ്ഞ സ്ഥലത്തെത്തിയ പോലീസ് നടത്തിയ അതിവേഗ നീക്കത്തിൽ കൊലപാതകിയായ സ്വദേശി പൗരനെ ഉടൻ തന്നെ തിരിച്ചറിഞ്ഞ് പിടികൂടി അറസ്റ്റ് ചെയ്തു. അഖിൽ ഏഴുവർഷമായി സൗദി ദമാമിന് സമീപം ഖത്തീഫിൽ എസി ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു. അഖിൽനൊപ്പം ഖത്തീഫിൽ സന്ദർശക വിസയിൽ ഉണ്ടായിരുന്ന ഭാര്യയും അച്ഛനും അമ്മയും രണ്ടാഴ്ച മുമ്പാണ് നാട്ടിലേക്ക് തിരിച്ചത്. രണ്ടുവർഷംമുമ്പ് ആയിരുന്നു അഖിലിന്റെ വിവാഹം.
സൗദിയിൽ മലയാളി യുവാവിനെ കൊലപ്പെടുത്തിയ പ്രതിയെ പിടികൂടി
