വിൽസൻ മേച്ചേരി
തൃശൂർ: കേരള കോൺഗ്രസ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച പത്ത് സീറ്റിലും മത്സരാർത്ഥികളും അണികളും തിരഞ്ഞെടുപ്പിനെ നേരിടാൻ പ്രവർത്തനസജ്ജരായിക്കഴിഞ്ഞുവെന്ന് മുൻ കേന്ദ്ര മന്ത്രിയും പാർട്ടി വർക്കിങ്ങ് ചെയർമാനുമായ പി.സി.തോമസ്. കഴിഞ്ഞ തവണ ലഭിച്ച സീറ്റുകൾ മാത്രമേ കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെടുന്നുള്ളൂ. മുന്നണിയിലെ മറ്റ് പാർട്ടികളുടെ കാര്യത്തിൽ ‘സ്റ്റാറ്റസ്കോ’ നിലനിർത്തുകയും തങ്ങളോട് പക്ഷഭേദം പ്രകടിപ്പിക്കുകയും ചെയ്യുമെന്ന് കരുതുന്നില്ല. മുന്നണി മര്യാദയുടെ ഭാഗമായി പാർട്ടിക്ക് ദോഷകരമല്ലാത്ത വച്ച് മാറ്റം അടക്കമുള്ള വിട്ടുവീഴ്ചകൾ ആവശ്യമെങ്കിൽ നാളെ ചേരുന്ന ഹൈ പവ്വർ കമ്മിറ്റി പരിഗണിക്കുന്നതാണ്.
പത്ത് സീറ്റിൽ മത്സരിച്ച കേരള കോൺഗ്രസ് രണ്ട് സീറ്റ് നേടിയെങ്കിൽ തൊണ്ണൂറ്റി മൂന്ന് സീറ്റിൽ മത്സരിച്ച കോൺഗ്രസ് നേടിയത് ഇരുപത്തൊന്ന് സീറ്റുകളാണ്.തദ്ദേശ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് വലിയ മുന്നേറ്റം കാഴ്ചവച്ചിട്ടും നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ വേണമെന്ന് നിർബന്ധപൂർവം ആവശ്യപ്പെട്ടിട്ടില്ല.അത് കൊണ്ട് തന്നെ സീറ്റ് വിഭജന കാര്യത്തിൽ കോൺസ് നേതൃത്വവുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകേണ്ടതില്ല. യുഡിഎഫ് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുകയും തിളക്കമാർന്ന വിജയം നേടുകയും ചെയ്യും. ഇടുക്കി, ഏറ്റുമാനൂർ,ചങ്ങനാശ്ശേരി,
കുട്ടനാട് സീറ്റുകൾ കോൺഗ്രസ് ഏറ്റെടുക്കുന്നുവെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം
