തിരുവനന്തപുരം: വയനാട് മാനന്തവാടി കണ്ണോത്തുമലയ്ക്ക് സമീപം തേയിലതോട്ട തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 പേർ മരിച്ച സംഭവം അത്യന്തം ദുഃഖകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. ജീപ്പിൽ ഉണ്ടായിരുന്ന മൂന്നുപേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. പരിക്കേറ്റവരുടെ ചികിത്സയടക്കം മറ്റ് അടിയന്തര കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും മന്ത്രി എ. കെ ശശീന്ദ്രനെ ചുമതലപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി.
മാനന്തവാടിയിൽ തേയിലത്തോട്ടം തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ജീപ്പ് താഴ്ചയിലേക്കു മറിഞ്ഞ് 9 സ്ത്രീകളാണ് മരിച്ചത്. മാനന്താവാടി തലപ്പുഴ കണ്ണോത്ത് മലയ്ക്കു സമീപമാണ് അപകടം നടന്നത്. വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം. ആകെ 13 പേരാണ് വാഹനത്തിലുണ്ടായിരുന്നത് എന്നാണ് വിവരം. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്.