ചെന്നൈ: ഇരുപതു കുട്ടികളുടെ മരണത്തിനിടയാക്കിയ മാരകരാസപദാർഥങ്ങൾ ചേർത്ത “കോൾഡ്രിഫ്’ കഫ് സിറപ്പ് നിർമാണക്കന്പനി ഉടമ ജി. രംഗനാഥൻ അറസ്റ്റിൽ. തമിഴ്നാട് കാഞ്ചീപുരം ആസ്ഥാനമായുള്ള ശ്രേഷൻ ഫാർമസ്യൂട്ടിക്കൽസിന്റെ ഉടമയാണ് രംഗനാഥൻ. തമിഴ്നാട് തലസ്ഥാന നഗരിയായ ചെന്നൈയിലെ ഒളിസങ്കേതത്തിൽനിന്ന് ഇന്നു പുലർച്ചെ ഒന്നരയോടെ മധ്യപ്രദേശ് പോലീസ് പിടികൂടുകയായിരുന്നു.മധ്യപ്രദേശ് ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ കുട്ടികളുടെ മരിച്ച സംഭവുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് ഇയാളെ തെരഞ്ഞുവരികയായിരുന്നു. മധ്യപ്രദേശിനു പുറമേ, രാജസ്ഥാനിലും സിറപ്പ് കഴിച്ച് മരണങ്ങൾ ഉണ്ടായിട്ടുണ്ട്. കോൾഡ്രിഫ് കഴിച്ചതിനെത്തുടർന്ന് കുട്ടികൾക്ക് വൃക്ക അണുബാധയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രംഗനാഥനെതിരേ മായം ചേർക്കൽ, മനഃപൂർവമല്ലാത്ത നരഹത്യ, കുട്ടികളുടെ സുരക്ഷ അപകടത്തിലാക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.കഫ് സിറപ്പ് ദുരന്തം മുതൽ രംഗനാഥൻ ഒളിവിലായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പ്രത്യേക രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നാടകീയനീക്കത്തിലൂടെ മധ്യപ്രദേശ് പോലീസ് ചെന്നൈയിൽനിന്ന് ഇയാളെ പിടികൂടുകയായിരുന്നു. ഞായറാഴ്ച പോലീസ് ഉദ്യോഗസ്ഥരും ഡ്രഗ് ഇൻസ്പെക്ടർമാരും അടങ്ങുന്ന സംഘം ചെന്നൈയിലെത്തിയിരുന്നു. രംഗനാഥന്റെ വാഹനങ്ങൾ പിന്തുടരുകയും ഇയാളുടെ വീട് നിരീക്ഷിക്കുകയും ചെയ്തുവെന്ന് പോലീസ് അറിയിച്ചു. പുലർച്ചെ കസ്റ്റഡിയിലെടുത്ത പ്രതിയെ കമ്പനിയുടെ കാഞ്ചീപുരം ഫാക്ടറിയിലേക്കു കൊണ്ടുപോയി. അവിടെനിന്നു നിർണായക രേഖകൾ പോലീസ് പിടിച്ചെടുത്തു. ഏറ്റവും കൂടുതൽ മരണം നടന്ന ചിന്ദ്വാരയിലേക്ക് രംഗനാഥനെ കൊണ്ടുവരാൻ മധ്യപ്രദേശ് പോലീസ് ചെന്നൈ കോടതിയിൽനിന്ന് ട്രാൻസിറ്റ് റിമാൻഡ് തേടാനുള്ള നടപടികൾ തുടങ്ങി.കോൾഡ്രിഫിലെ രാസപദാർഥങ്ങൾ കുട്ടികളിൽ ജലദോഷം, ചുമ, മൂക്കൊലിപ്പ്, തുമ്മൽ, തൊണ്ടവേദന, കണ്ണിൽനിന്ന് വെള്ളം വരിക തുടങ്ങിയ ലക്ഷണങ്ങൾക്കു നിർദ്ദേശിക്കുന്ന മരുന്നാണ് കോൾഡ്രിഫ്. ഡൈഎത്തിലീൻ ഗ്ലൈക്കോൾ (ഡിഇജി) അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഈ മാസം ആദ്യം തമിഴ്നാട് സർക്കാർ കോൾഡ്രിഫ് മായം കലർന്നതായി പ്രഖ്യാപിച്ചു. മനുഷ്യരിൽ വൃക്ക, കരൾ, നാഡീവ്യൂഹം എന്നിവയ്ക്ക് ഗുരുതരമായ നാശമുണ്ടാക്കുന്ന പ്രിന്റിംഗ് മഷി, പശ എന്നിവയുടെ നിർമാണത്തിൽ ഉപയോഗിക്കുന്ന ഒരു വിഷ പദാർഥമാണ് ഡൈഎത്തിലീൻ ഗ്ലൈക്കോൾ.
Related Posts
വിമാനയാത്ര ബുക്കിങ്ങിനായി പുതിയ പ്ലാറ്റ്ഫോം അവതരിപ്പിച്ച് സൂപ്പര്‍.മണി
കൊച്ചി: ഇന്ത്യയിലെ യുപിഐ-ഫസ്റ്റ് പ്ലാറ്റ്ഫോമുകളിലൊന്നായ സൂപ്പര്‍.മണി, പുതുതലമുറ യാത്രക്കാരെ ലക്ഷ്യം വച്ചുള്ള ഫ്ളൈറ്റ് ബുക്കിംഗ് സേവനമായ ‘ഫ്ളൈറ്റ്സ്’ ആരംഭിച്ചു. കൂടുതല്‍ റിവാര്‍ഡുകള്‍ ലഭിക്കുന്ന ഈ സേവനം ക്ലിയര്‍ട്രിപ്പ്…
ഡിഎംകെയെയും സ്റ്റാലിനെയും കടന്നാക്രമിച്ച് വിജയ്
കാഞ്ചീപുരം: ഡിഎംകെ സർക്കാരിനെയും മുഖ്യമന്ത്രി സ്റ്റാലിനെയും രൂക്ഷമായി വിമർശിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്. കാഞ്ചീപുരം ജില്ലയിലെ സുങ്കുവർഛത്തിരത്തിലെ ഒരു ഇൻഡോർ വേദിയിൽ സംഘടിപ്പിച്ച തമിഴക…
കുടുംബശ്രീ സി.ഡി.എസുകളിൽ ഒഴിവുള്ള അക്കൗണ്ടന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം
കോട്ടയം: ഈരാറ്റുപേട്ട, ഏറ്റുമാനൂർ, പള്ളം ബ്ലോക്കുകളിൽ കുടുംബശ്രീ സി.ഡി.എസുകളിൽ ഒഴിവുള്ള സി.ഡി.എസ് അക്കൗണ്ടന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് ഒക്ടോബർ 13 വൈകിട്ടു അഞ്ചു വരെ അപേക്ഷിക്കാം.കുടുംബശ്രീ…
