മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ഓപ്പണർ സഞ്ജു വി സാംസണ് പരുക്ക്. ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തിലാണ് താരത്തിന് പരുക്കേറ്റത്. മുംബൈയിൽ നടത്തിയ പരിശോധനയിൽ താരത്തിന് മൂന്നാഴ്‌ചത്തെ വിശ്രമം നിർദേശിച്ചു. കൈ വിരലിനാണ് പരുക്ക്.
ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പ്രര്യടനത്തിൽ സെഞ്ചുറികളോടെ മികച്ച പ്രകടനം കാഴ്‌ച വെച്ച സഞ്ജുവിന് പക്ഷെ തന്റെ പ്രകടനം ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ തുടരാൻ സാധിച്ചിരുന്നില്ല. ഇത് ആരാധകർക്ക് നിരാശ പകർന്നിരുന്നു. തുടർച്ചായായി ഇംഗ്ലണ്ട് ബോളർമാർ ഒരുക്കുന്ന ഷോട്ട് ബോൾ കെണിയിൽ താരം അകപ്പെടുന്നതും വിമർശനത്തിന് കാരണമായിരുന്നു.
അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ തിളങ്ങാൻ സാധിക്കാത്തതിനു പിന്നാലെയാണ് പരുക്കും സഞ്ജുവിനെ പിടികൂടിയിരിക്കുന്നത്. വാംഖഡെ സ്‌റ്റേഡിയത്തിൽ നടന്ന പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിൽ ജോഫ്രാ ആർച്ചറിന്റെ പന്തിലാണ് താരത്തിന് പരുക്ക് പറ്റിയത്.
ആദ്യ പന്ത് തന്നെ സിക്സർ അടിച്ചു തുടങ്ങിയ സഞ്ജു മികച്ച തുടക്കമാണ് ടീമിനു നൽകിയത്. ആദ്യ ഓവറിൽ 16 റൺസ് അടിച്ചു കൂട്ടിയ താരം. രണ്ടാം ഓവറിലെ അഞ്ചാം പന്തിൽ മാർക്ക് വുഡിനെതിരെ ആർച്ചർക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. ഏഴ് പന്തിൽ നിന്നും 16 റൺസാണ് മത്സരത്തിലെ സഞ്ജുവിന്റെ സമ്പാദ്യം.